Friday 1 May 2009

Thycaud Ayya Svamikal



2009 ജൂലൈ 24 അയ്യാ സമാധിശതവാര്‍ഷികം
അടിമത്തത്തില്‍ ആണ്ടു കിടന്നിരുന്ന ഭാരതീയരില്‍
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആത്മീയ ഉണര്‍വുണ്ടാക്കിയ
നവോത്ഥാന നായകരില്‍ രാജറാം മോഹന്‍ റോയി(൧൭൪൪-൧൮൩൨,)
ദയാനന്ദ സരസ്വതി(1824-1883), ശ്രീരാമ പരമഹംസര്‍
(1832-1886), രാമലിംഗര്‍ (1823-1883) എന്നിവരോടൊപ്പം
എടുത്തു കാട്ടേണ്ട നാമമാണു ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികളുടേയും.
ആത്മീയതക്കും ഭൌതീകതക്കും തുല്യ പ്രാധാന്യം നല്‍കി, ജാതി മത വര്‍ഗ്ഗ വര്‍ണ്ണ
ലിംഗഭേദമന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങി ചെല്ലുകയും
താഴ്ന്ന വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ബ്രാഹ്മണരോടും ഉന്നതകുല ജാതനായ
തന്നോടും ഒപ്പം തുല്യസ്ഥാനം നല്‍കുകയും ചെയ്ത യോഗിവര്യനായിരുന്നു
ശിവരാജയോഗി തൈക്കാടു അയ്യാ സ്വാമികള്‍.130 വര്‍ഷം മുന്‍പു
തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയ സദ്യക്കു
ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയ സമുദായത്തില്‍ ജനിച്ച
അയ്യങ്കാളിയെ ഒപ്പമിരുത്തി അയിത്തോച്ചാടനത്തിനായി "പന്തി ഭോജനം"
ലോകത്തില്‍ തന്നെ ആദ്യമായി ആരംഭിച്ചതു അയ്യാ സാമികളായിരുന്നു.
സവര്‍ണ്ണര്‍ അദ്ദേഹത്തെ ആക്ഷേപിച്ചു. "പാണ്ടിപ്പറയന്‍"," മ്ലേഛന്‍"
എന്നെല്ലാം വിളിച്ചു. "ഇന്ത ഉലകത്തിലെ ഒരേ ഒരു മതം താന്‍,
ഒരേ ഒരു ജാതി താന്‍, ഒരേ ഒരു കടവുള്‍ താന്‍" എന്നായിരുന്നു
അയ്യാ സ്വാമികളുടെ മറുപടി.

അയ്യാ ജീവചരിത്രം

നവോത്ഥന കാലഘട്ടത്തില്‍ കേരളം കണ്ട ആദ്യത്തെ
സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു
ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികള്‍.


മലബാറിലെ കവളപ്പാറയില്‍ നിന്നും തമിഴ്‌നാട്ടിലെ
ചെങ്കല്‍പ്പേട്‌ ജില്ലയിലെ നാകലാപുരത്തേക്കു കുടിയേറിയ
മുത്തുകുമാരന്‍റെയും കൊല്ലംകാരി ശൈവ വെള്ളാള
കുലജാതയായ രുഗ്മിണിയമ്മാളിന്‍റെയും മകനായി
1814 ലെ അശ്വതി നക്ഷത്രത്തില്‍ ജാതനായ സുബ്ബയ്യനാണ്‌
പില്‍ക്കാലത്ത്‌ ശിവരാജയോഗി അയ്യാ സ്വാമികളായി തീര്‍ന്നത്‌.

ശിശുവിന്‍റെ ഗ്രഹനില കണ്ട ജ്യോത്സര്‍, ജാതകന്‍
ശങ്കരാചാര്യരെപ്പോലെ ശിഷ്യപരമ്പര സ്ഥാപിക്കുമെന്നും
ഭരണാധികാരികള്‍ ശിഷ്യരായുണ്ടാകുമെന്നും പ്രവചിച്ചു.
ബാലനു 12 വയസ്സുള്ളപ്പോല്‍ സച്ചിദാനന്ദ ഗുരു,ചിട്ടി പരദേശി
എന്നെ അവധൂതര്‍ വീട്ടിലെത്തി സുബ്ബയ്യന്‍റെ കാതില്‍ ഒരു
മന്ത്രമോതി, നാലു വര്‍ഷം കഴിഞ്ഞു വീണ്ടുമെത്തുമെന്നു
പറഞ്ഞിട്ടു പോയി.
4 വര്‍ഷം കഴിഞ്ഞെത്തിയ അവര്‍ സുബ്ബയ്യനുമായി ബര്‍മ്മ ,
സിംഗപ്പൂര്‍,പെനാംഗ്‌, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍
ചുറ്റി സഞ്ചരിച്ചു.
ഇരുപതാമത്തെ വയസ്സില്‍ നാട്ടില്‍ തിരിച്ചെത്തി.
കുറച്ചുകാലം കഴിഞ്ഞു ഗൃഹസ്ഥാശ്രമിയാകണമെന്നും
ദിവസേന രണ്ടുനേരവും ശിവപൂജ ചെയ്യണമെന്നും
ഉപദേശിച്ചിട്ട്‌ അവധൂതര്‍ മടങ്ങിപ്പോയി.

പിതാവ്‌ ഹൃഷികേശന്‍ തനിക്കു നല്‍കിയ ,
രസവാദനിര്‍മ്മിതമായ
സുബ്രഹ്മണ്യവിഗ്രഹം സുബ്ബയ്യനു നല്‍കി പൂജ
ചെയ്തുകൊള്ളുവന്‍ നിര്‍ദ്ദേശ്ശിച്ചിട്ട്‌ മുത്തുകുമാരന്‍
കാശിയിലേക്കു തീര്‍ത്ഥാടനത്തിനു പോയി.സുബ്ബയ്യന്‍
കൊടുങ്ങല്ലൂരും വില്ലിപുരത്തും പോയി ഭജനമിരുന്നു.

സുബ്ബയ്യന്‍റെ ഒരു മാതുലന്‍ ഓതുവാര്‍ ചിദംബരം പിള്ള
തിരുവനന്തപുരം രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു.

സ്വാതി തിരുനാള്‍ മഹാരാജാവ് സുബ്ബയ്യനെ ഗുരുവായി വരിച്ചു.

ജയിലില്‍ കിടന്നിരുന്ന മുത്തുകുമരന്‍ എന്ന വൈകുണ്‌ഠ
സന്യാസിയെ, അയ്യാവിന്‍റെ ആവശ്യപ്രകാരം
സ്വാതിതിരുനാള്‍ മോചിപ്പിച്ചു. അയ്യാ ശിഷ്യനായിതീര്‍ന്ന
"അയ്യാ" വൈകുണ്‌ഠന്‍ അതോടെ ശിവഭക്തനായിമാറി.

തൈക്കാട്‌ വഴിയമ്പലത്തിനു സമീപം ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍
അയ്യാ ചൊല്ലിയതാണ് "ഉജ്ജൈന്‍ മഹാകാളിപഞ്ചരത്ന സ്തോത്രം".

മദ്രാസില്‍ നിന്നും 30 മെയില്‍ അകലെയുള്ള പൊന്നേരി
ഗ്രാമത്തിലെ കമലമ്മാളെന്ന ശൈവ വെള്ളാള യുവതിയെ
അയ്യാ വിവാഹം കഴിച്ചു. താമസ്സിയാതെ മലബാറില്‍
കോഴിക്കോട്ട്‌ മിലിട്ടറി സപ്പൈ്ളസ്‌ വകുപ്പില്‍
സെക്രട്ടറിയായി ജോലി കിട്ടി. സീനിയര്‍ ഓഫീസ്സറായിരുന്ന
മഗ്രിഗര്‍ സായിപ്പ്‌
അയ്യാവിന്‍റെ ശിഷ്യനാകയും അദ്ദേഹത്തില്‍ നിന്നും തമിഴ്‌ ഭാഷ
പഠിക്കയും ചെയ്തു.

മഗ്രിഗര്‍ മലബാര്‍ കളക്ടര്‍ ആയപ്പോഴും
തിരുവനന്തപുരത്ത്‌ റസിഡന്‍ഡ്‌ ആയപ്പോഴും,
അയ്യാ അദ്ദേഹത്തെ അനുഗമിച്ചു. തിരുവനന്തപുരത്ത്‌
അയ്യാ തൈക്കാട്‌ റസിഡന്‍സി മാനേജരായി നിയമിക്കപ്പെട്ടു.
തുടര്‍ന്നദ്ദേഹം
"തൈക്കാട്ട്‌ അയ്യാ"
എന്നറിയപ്പെട്ടു.

ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമിജി
അയിത്തം പാപമാണെന്നു പറയാറുണ്ടായിരുന്നു.
ഇദ്ദേഹത്തിന്‌ ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ളവര്‍
ശിഷ്യരായുണ്ടായിരുന്നു.
തൈപ്പൂയം തുടങ്ങിയ വിശേഷദിവസങ്ങളില്‍ "പന്തിഭോജനം"
നടത്തി വന്നതില്‍ നാനാജാതിമതസ്ഥരും പങ്കെടുത്തിരുന്നു.
ഗാന്ധിജിയുടെ ഹരിജനോദ്ധാരണത്തിനു മുന്‍പ് തന്നെ
ശ്രീ അയ്യാ സ്വാമി മനുഷ്യനെ മനുഷ്യനായി കാണാന്‍
ലോകരെ പഠിപ്പിച്ചു. ജാതിയുടേയോ മതത്തിന്‍റേയോ
വര്‍ണ്ണവര്‍ഗ്ഗത്തിന്‍റേയോ പേരില്‍ നടന്ന എല്ലാ ചൂഷണങ്ങളേയും
അദ്ദേഹം വെല്ലു വിളിച്ചു. അന്നത്തെ ഭരണകാലത്ത്
സവര്‍ണ്ണരുടെ ജാതിഭ്രാന്ത് അതിഭയങ്കരമായിരുന്നു.
എന്തായാലും സ്വാമി സമാധിയാകുന്നതു വരെ അദ്ദേഹത്തെ
എതിര്‍ക്കാനാര്‍ക്കും കഴിഞ്ഞില്ല.

അയ്യാസ്വാമിയെ മേല്‍ജാതിക്കാര്‍ "പറയന്‍,പാണ്ടിപ്പറയന്‍"
എന്നെല്ലാം വിളിച്ച് ആക്ഷേപിക്കുകയും ഇതില്‍ വിഷമം
തോന്നിയ മൂത്ത പുത്രന്‍ ലോകനാഥപണിക്കര്‍ വിമര്‍ശിച്ചവരുടെ
പേരില്‍ കേസ്സു കോടുക്കുകയും മദ്രാസ്സില്‍ നിന്നും ചെമ്പുപട്ടയം
ഹാജരാക്കി തെളിവു നല്‍കി കോടതിയില്‍ നിന്നു "വെള്ളാളര്‍"
എന്നു വിധി വാങ്ങുകയും ചെയ്തു.എന്തായാലും എതിര്‍ത്ത
ഒരു കുഞ്ഞു പോലും അവരുടെ ഒരു പിടി ചാമ്പല്‍ പോലും
ഇന്നവശേഷിക്കുന്നില്ല.
"ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,
ഒരേ ഒരു മതം താന്‍,ഒരേ ഒരു കടവുള്‍ താന്‍"
എന്നു ശിഷ്യരോട് അദ്ദേഹം പറയുമായിരുന്നു.
സംസ്കൃതത്തിലെ വജ്രസൂചികോപനിഷത്തിന്‍റെ
വ്യാഖാനം എല്ലാ ശിഷ്യരേയും പഠിപ്പിച്ചിരുന്നു.

അദ്ദേഹം തന്‍റെ സിദ്ധാന്തം ശിഷ്യരില്‍ കൂടിയും ലോകത്തെ പഠിപ്പിച്ചു.
ശിഷ്യപ്രമുഖനായ ശ്രീ ചട്ടമ്പിസ്വാമികളുടെ "വേദാധികാര നിരൂപണം"
ഇതിനൊരുദാഹരണമാണ് .ശ്രീനാരയണഗുരു ആകട്ടെ അയിത്തത്തിനെതിരായി
പടപൊരുതി.കുളത്തൂര്‍ സ്വയം പ്രകാശയോഗിനിഅമ്മയും ഹരിജനോദ്ധാരണം
ചെയ്തു. മേല്‍ജാതിക്കാരില്‍ നിന്നും കഠിനമായ എതിര്‍പ്പുണ്ടായിട്ടും
അയ്യാ സ്വാമിയുടെ സിദ്ധാന്തം ശിഷ്യര്‍ ലോകരെ
പഠിപ്പിച്ചു.
പുലയ മഹാസഭയുടെ സംഘാടകനായ ശ്രീ വെങ്ങാലൂര്‍ അയ്യങ്കാളിയും
തൈക്കാട്ടെത്തി തൈപ്പൂയ സ്ദ്യയ്ക്കു ബ്രഹ്മണരോടൊപ്പം പങ്കെടുത്തിരുന്നു.
1960 ല്‍ പുറത്തിറക്കിയ "ശിവരാജയോഗി അയ്യാ സ്വാമി തിരുവടികള്‍"
എന്ന ഗ്രന്ഥത്തിലെ114-15 പേജുകള്‍. 1997 ലിറങ്ങിറങ്ങിയ
അടുത്ത പതിപ്പില്‍ ഈ അദ്ധ്യായം കാണുന്നില്ല.


അയ്യാസ്വാമികളുടെ പ്രവചങ്ങള്‍
ആയിരത്തി എണ്‍പത്തിനാല്‌ മിഥുനമാസത്തിലെ അവസാന
ചൊവ്വാഴ്ച (1909 ജൂലൈ 13) പതിവു പോലെ ശ്രീമൂലം
തിരുനാളിനെ മുഖം കാണിക്കാന്‍ അയ്യസ്വാമികള്‍ പോയി.
അടുത്ത ചൊവ്വാഴ്ച്ച താന്‍ സമാധി ആവാന്‍ തീരുന്മാനിച്ചു
എന്നറിയിച്ചു. "മാറ്റിവയ്ക്കാന്‍ പാടില്ലേ?"എന്നു ചോദിച്ചപ്പോള്‍
"ഇല്ല. നിശ്ചയിച്ചു പോയി" എന്നായിരുന്നു മരുപടി.
താന്‍ ആവശ്യപ്പെട്ട രണ്ടൂ കാര്യങ്ങള്‍ മറന്നു പോയിരിക്കാം
എന്നു മഹാരാജാവു പറഞ്ഞപ്പോള്‍ ഇളയ തമ്പുരാട്ടി
(സേതുപാര്വ്വതി ഭായ്) നാലു വര്‍ഷം കഴിഞ്ഞ് ഒരു
ആണ്‍കുട്ടിക്കു ജന്മം നല്‍കുമെന്നും ആ കുട്ടി നല്ല മഹാരാജാവാകുമെന്നും
എന്നാല്‍ "കടശ്ശിരാചാ" ആയിരിക്കുമെന്നും പ്രവചിച്ചു.
(അന്‍പതു കൊല്ലത്തിനു ശേഷം രാജാവില്ലാതാകുമെന്ന്‌
സ്വാമികള്‍ മുന്‍ കൂട്ടി കണ്ടു)ആ രാജകുമാരന്‍റെ
പന്ത്രണ്ടാം വയസ്സില്‍ കര്‍ക്കിടകത്തിലെ അമാവാസി
കഴിഞ്ഞ്‌ ഒരാഴ്ച ആലസ്യമായിക്കിടന്ന്‌ മഹാരാജാവ്
`നാടു നീങ്ങുമെന്നും സ്വാമികള്‍ പ്രവചിച്ചു.
തുടര്‍ന്നു താഴെപ്പറയുന്ന പാട്ട് ചൊല്ലി:

"ഭാരതത്തില്‍ കറ്റാഴനാര്‍ പട്ടെനെ‌വെ പരവുകാലം
കന്നിയര്‍കള്‍ വാസമില്ലാ കാട്ടുമലര്‍ ചൂടും കാലം
വന്മാരി പെയ്താലും മഴ കോപിക്ക
വന്‍ കൊലയും വഴി പറയും മികവുണ്ടാം
കട്ടത്തുണിക്കും കഞ്ചിക്കും മക്കള്‍ കൈയേന്തിനിര്‍പ്പാര്‍
വടനാട് വേറ്റുരിമൈയാകും തിട്ടംതാനെ"


(ഭാരതത്തില്‍ കറ്റാഴ നാര്‍ പട്ടെന്ന പേരില്‍ പ്രചരിക്കും.
കന്യകമാര്‍ വാസനയില്ലാത്ത കാട്ടുപൂക്കള്‍ ചൂടും.
വന്മാരി പെയ്താലും മണ്ണിനു പുഴ്ടിയുണ്ടാകില്ല.
മഴ കോപിക്കും. വലിയ തോതില്‍ കൊലപാതകങ്ങള്‍
നടക്കും. വഴികളില്‍ പിടിച്ചുപറി സാധാരണമാകും.
ഉടുതുണിക്കും എരിവയര്‍ കഞ്ഞിക്കും ജനങ്ങള്‍ യാചിക്കും.
ഉത്തര ഭാരതം വേര്‍പെട്ടു പോകും. ഇതു നിശ്ചയം).

കൊട്ടാരത്തില്‍ നിന്നും മടങ്ങുമ്പോള്‍ പുത്തരിക്കണ്ടം
വരമ്പില്‍ വച്ച്‌ അയ്യങ്കാളിയെ കണ്ടു."ഉന്നുടെയ ഫോട്ടൊ
രാജാക്കള്‍ വയ്ക്കിറേന്‍.. ശ്രീമൂലം സഭയിലും ഉനക്കു പോകലാം"
എന്നനുഗ്രഹിച്ചു. രണ്ടും ശരിയായി. അയ്യങ്കാളി പില്‍ക്കാലത്തു
ശ്രീമൂലം അസംബ്ലി മെംബറായി.അദ്ദേഹത്തിന്‍റെ പ്രതിമ അനാഛാദനം
ചെയ്തത്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും.

അയ്യാ സ്വാമികളുടെ കൃതികള്‍

ബ്രഹ്മോത്തര കാണ്ഡം
പഴനി വൈഭവം,
രാമായണം പാട്ട്‌,
മഹാകാളി പഞ്ചരത്നം,
തിരുവാരൂര്‍ മുരുകന്‍,
കുമാര കോവില്‍ കുറവന്‍,
ഉള്ളൂരമര്‍ന്ന ഗുഹന്‍,
രാമായണം സുന്ദര കാണ്ഡം
ഹനുമാന്‍ പാമലൈ,
എന്‍റെ കാശി യാത്ര

അയ്യാ സ്വാമികളുടെ ശിഷ്യര്‍

സ്വാതി തിരുനാള്‍, അയ്യാ വൈകുണ്‌ഠന്‍,
ചട്ടമ്പി സ്വാമികള്‍, ശ്രീ നാരായണ ഗുരു,

കൊല്ലത്ത്‌ അമ്മ,അയ്യന്‍കാളി ,കേരള വര്‍മ്മ
കോയിത്തമ്പുരാന്‍, പേഷ്കാര്‍ മീനക്ഷി അയ്യര്‍ ,
ചാല സൂര്യ നാരായണ അയ്യര്‍,ചാല അറുമുഖ
വാധ്യാര്‍ ,ചാല മണിക്ക വാചകര്‍ ,കുമാരസ്വാമി
വാധ്യാര്‍,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാര്‍
പെരിയ പെരുമാള്‍ പിള്ള, അപ്പാവു വക്കീല്‍,
തൈക്കാട്ട്‌ ചിദംബരം പിള്ള,കൊട്ടരം ഡോക്ടര്‍
കൃഷ്ണപിള്ള, കമ്പൌണ്ടര്‍ പദ്മനാഭ പിള്ള,
അയ്യപ്പന്‍ പിള്ള വാധ്യാര്‍,തോട്ടത്തില്‍ രാമന്‍
കണിയാര്‍, കല്‍പട കണിയാര്‍ ,മണക്കാട്‌ ഭവാനി ,
പേട്ട ഫെര്‍ണാണ്ടസ്സ്‌, തക്കല പീര്‍ മുഹമ്മദ്‌,
ശങ്കരലിംഗം പിള്ള തുടങ്ങി 51 പേര്‍.
For more details
1.കാലടി പരമേശ്വരന്‍ പിള്ള,ശിവരാജയോഗി തൈക്കാട് അയ്യാസ്വാമി തിരുവടികള്‍,1960 അയ്യാമിഷന്‍ തൈക്കാട്
2. വി.ആര്‍. പരമേശ്വരന്‍ പിള്ള്‍ "ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍"
അഞ്ജലി പബ്ളിക്കേഷന്‍സ്‌ പൊന്‍കുന്നം 1987

Thursday 30 April 2009

സഖാവ് കല്ലൂര്‍ രാമന്‍പിള്ള



അന്ധവിശ്വാസികളും നിരീശ്വരവാദികളും പുഛിച്ചേക്കാം
അതല്ലെങ്കില്‍ തികച്ചും യാദൃശ്ഛികം എന്നു പറഞ്ഞേക്കാം.
എന്നാല്‍ അവ തമ്മില്‍ ബന്ധമുണ്ടെന്നു വിശസിച്ചിരുന്ന
അടുത്ത ബന്ധുവും സഹ പ്രവര്‍ത്തകനും ആയിരുന്ന
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്നറിയപ്പെട്ടിരുന്ന ആനിക്കാട്
പി.കെ.ശങ്കരപ്പിള്ള.99 വയസ്സിലും നല്ല ഓര്‍മ്മ കാത്തു സൂക്ഷിക്കുന്ന
പിതാവ് അയ്യപ്പന്‍ പിള്ള, മാതൃസഹോദരി, ചെല്ലുചിറ്റമ്മ
എന്നു വിളിക്കപ്പെടുന്ന റിട്ടയാര്‍ഡ് ഹെഡ്മിസ്റ്റ്രസ് കെ.പി
ചെല്ലാമ്മ,മീനാക്ഷി ചിറ്റമ്മയുടെ ഭര്‍ത്താവ് ആയിക്കുന്നേല്‍
കൃഷ്ണപിള്ള ഇവരെല്ലാം ആ അഭിപ്രായം പങ്കു വയ്ക്കുന്നു.
Ayikkunnel Krishna Pillai

കമ്പിയില്‍ അയ്യപ്പന്‍പിള്ള,കെ.എസ്.ഈ.ബോര്‍ഡില്‍ നിന്നും
പെന്‍ഷന്‍ പറ്റിയ നീലകണ്ഠപിള്ള എന്നിവരും അതിനോടു
യോജിക്കുന്നു.

മലനാട്ടിലെ വിസ്മൃത കമ്മൂണിസ്റ്റ് സഖാവ് കല്ലൂര്‍ രാമന്‍പിള്ളയെ
കുറിച്ചു കേട്ടിട്ടുള്ളവര്‍ ആധുനിക തലമുറയില്‍ കാണില്ല.അദ്ദേഹത്തെ
കുറിച്ച്‌ വര്‍ഷം തോറും അനുസ്മരണകള്‍ അച്ചടിച്ചു വരാറില്ല.
ഫോട്ടോയും ലഭ്യമല്ല.സ്മാരകവുമില്ല.സ്റ്റാലിന്‍ ശങ്കരപ്പിള്ളയോടൊപ്പം
അകലകുന്നം പ്രദേശങ്ങളില്‍ കമ്മ്യൂണിസം പ്രചരിപ്പിച്ചതില്‍ മുഖ്യ
പങ്കു വഹിച്ചു ബന്ധു കല്ലൂര്‍ രാമന്‍പിള്ള ജൂണിയര്‍.
അവര്‍ രണ്ടുപേരുടേയും തൊണ്ടകളില്‍ നിന്നുമാണ് ഈ പ്രദേശത്ത്
ആദ്യം 'ഇങ്ക്വിലാബ്' മുഴങ്ങിയത്.

എറണാകുളം തേവര കോളേജില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭണം
കാരണം ബിരുദപഠനം പൂര്‍ത്തിയാക്കന്‍ കഴിയാതെ പോയ
ഉന്നതകുല ജാതനും സമ്പന്നനും സഹൃദയനും ദീനാനുകമ്പയുള്ളവനും
ആയിരുന്നു കല്ലൂര്‍ അയ്യപ്പന്‍പിള്ളയുടെ രണ്ടാമത്തെ മകന്‍ കെ.ഏ.
രാമന്‍പിള്ള.സഹോദരന്‍ കെ.ഏ.ചിദംബരം പിള്ള കറകളഞ്ഞ ഗാന്ധിയനും
സര്‍വോദയ പ്രവര്‍ത്തകനും മേഘാലയാ ഗവര്‍ണര്‍ എം.എം.ജേക്കബ്ബിന്‍റെ
സഹപ്രവര്‍ത്തകനും ആയിരുന്നു.പക്ഷേ രാമന്‍പിള്ള കമ്മ്യൂണിസ്റ്റായി മാറി.
കിടങ്ങൂര്‍ക്കാരന്‍ പി.കെ.വാസുദേവന്‍ നായര്‍, കൂരോപ്പടക്കാരന്‍
കെ.എം ഏബ്രഹാം ഇവരോടൊപ്പമോ അതിനു മുമ്പോ പാര്‍ട്ടി
ടിക്കറ്റ് കിട്ടിയ സഖാവ് ആനിക്കാട് എല്‍.സി യും കോട്ടയം ഡി.സി
മെംബറും ആയിരുന്നു അന്‍പതുകളുടെ ആരംഭത്തില്‍.

കൂരോപ്പടക്കാരന്‍ കെ.എം ഏബ്രഹാം പിക്കാലത്ത് ഇടത്‌ എം.എല്‍.ഏയും
എം.പി യുമായി.2006 സെപ്തംബര്‍ 6 ന് അന്തരിച്ചപ്പോള്‍ മനോരമ
തുടങ്ങിയ പത്രങ്ങള്‍ അദ്ദേഹത്തെ "ചെങ്ങളം വീരന്‍" എന്നു വിശേഷിപ്പിച്ചു.
പി.കെ.വി യുവജനനേതാവും എം.പിയും മന്ത്രിയും മുഖ്യമന്ത്രിയും
(ഇടതിന്‍റെ വലയില്‍ കുരുങ്ങി ആത്മത്യാഗം ചെയ്തു ചരിത്രപരമായ
മണ്ടത്തരം കാട്ടി)ആയി. ഒരു പക്ഷേ ഇവരോടൊപ്പമോ അതിലും ഉയരത്തിലോ
വളര്‍ന്നു വലുതാകേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റായിരുന്നു കല്ലൂര്‍ രാമന്‍ പിള്ള.
സാധാരണക്കാരന്‍റെ നേതാവ്.പച്ച വെള്ളം ചവച്ചു കുടിച്ചിരുന്ന
ഉന്നതകുല ജാതന്‍,സൗമ്യന്‍,സമ്പന്നന്‍.പി.കെ.വി യെപ്പോലെ ചിരിച്ചിരുന്ന
പാവം ഒരു പൂച്ചക്കണ്ണന്‍.പക്ഷേ കൊലക്കേസ്സില്‍ ഒന്നാം പ്രതിയാക്കപ്പെട്ടു.

രാമന്‍പിള്ള കഠാരിയുമായി നടന്നിരുന്നു എന്നു പറഞ്ഞാല്‍ വാദത്തിനു വേണ്ടി
സമ്മതിക്കാം.അതില്‍ ഇന്നീഷ്യല്‍ കൊത്തിയിരുന്നു എന്നു പറഞ്ഞാലും
സമ്മതിക്കാം.ഒരാളെക്കുത്തി കൊന്നു എന്നു പറഞ്ഞാലും വിശ്വസിക്കാം.
എന്നാല്‍ കുത്താന്‍ കൊണ്ടു നടന്നുരുന്ന കത്തിയില്‍
"കല്ലൂരാന്‍ "എന്ന പേര്‍ കൊത്തി, പിടിക്കപ്പെട്ടാല്‍ തെളിവു കിട്ടി
തന്നെ ശിക്ഷിച്ചുകൊള്ളട്ടെ എന്നു പറയാനുള്ള വിഡ്ഢി ആയിരുന്നു
എന്നു പറഞ്ഞാല്‍ആരും സമ്മതിച്ചു തരില്ല.

ഈ വിവരം ചൂണ്ടിക്കാട്ടി രക്ഷ പെടുത്താന്‍
അഡ്വേ.രാഘവക്കുറുപ്പും മറ്റും എന്തു കൊണ്ടു ശ്രമിച്ചില്ല എന്നത്
വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
കുമരകം ശങ്കുണ്ണി മേനോന്‍ ആത്മകഥയില്‍ ഈ കേസ്സിനെക്കുറിച്ചു
വിവരിക്കും എന്നു പലരും വ്യാമോഹിച്ചു.അവിടെ വരെ എത്തും
മുമ്പു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

1957.
തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി.
വധസശിക്ഷയ്ക്കു വിധിക്കപ്പെട്ട കോടാകുളങ്ങര(കെ.പി.ഏ.സി)യുടെ
വധശിക്ഷ ഇളവു ചെയ്യപ്പെടുന്നു. തടവുകാര്‍ പലരും മോചിപ്പിക്കപ്പെടുന്നു.
പക്ഷേ നൂറു ശതമാനം നിരപരാധി എന്നു നാട്ടുകാര്‍ക്കറിയാവുന്ന
കല്ലൂരാന്‍ വീണ്ടും 10 കൊല്ലം കൂടി ജയില്‍ കിടന്നു.

1962 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒന്നാം എം.ബി.ബി.എസ്സിനു
പഠിക്കുന്ന വേളയില്‍സെന്ട്രല്‍ ജയിലില്‍ പോയി നിരവധി തവണ ഈ ബ്ലോഗര്‍
കല്ലൂരാനെ സന്ദര്‍ശിച്ചിരുന്നു.പരോളിലിറങ്ങാന്‍ വേണ്ടി പലതവണ പാര്‍ട്ടി സെക്രട്ടറി
എം.എന്‍ ഗോവിന്ദന്‍ നായരെ പോയി കണ്ടിരുന്നു.
അവസാനം അച്യുത മേനോന്‍ മുഖ്യമന്ത്രിയായ 1967 ലാണ് കല്ലൂരാന്‍
ജയില്‍ വിമോചിതനാകുന്നത്.അപ്പോഴേക്കും "നേരം വെളുത്തെന്നും
ഇല്ലെന്നും പറഞ്ഞു കശ പിശ കൂടുന്ന അടയ്ക്കാകുരുവി"കളെപ്പോലെ
(ചെമ്മനം ചാക്കോയോടു കടപ്പാട്) കല്ലൂരാന്‍റെ പ്രിയപാര്‍ട്ടി ഇടതും വലതും
ആയി രണ്ടായി പിരിഞ്ഞിരുന്നു.
രണ്ടു കൂട്ടര്‍ക്കും കല്ലൂരാനെ ആവശ്യമില്ലാതെ വന്നു.

" ........ഒരൊറ്റ കൂട്ടുകാരുമില്ലാത്ത ഒരു മനുഷ്യന്‍ രാജ്യത്തിന്റെ പല
ഭഗത്തും അലഞ്ഞു നടക്കുന്നതായി അക്കാലത്തു കാണാമായിരുന്നു.അയള്‍ക്ക്
ഒന്നും ചെയ്യാനില്ല. ഒറ്റയാള്‍ കൂട്ടുകൂടുവാനില്ല. എല്ലാവരേയും എല്ലാറ്റിനേയും
അയാള്‍ വെറുക്കാന്‍ തുടങ്ങി. ഒരു നേരത്തെ ആഹാരം പോലും അയാള്‍ക്കു
പ്രശനമാണ്. ഒരു പക്ഷേ നിഷ്പ്രയോജനമായി തീര്‍ന്ന ഒരു ജീവിതകാലത്തേക്ക്
അയാള്‍ തിരിഞ്ഞു നോക്കുകയാവാം. ഇതിനു വേണ്ടിയാണല്ലോ എല്ലാം
നശിപ്പിച്ചത്. എന്തു ലഭിച്ചു? എന്നു വരെ അയാള്‍ ആലോചിച്ചിട്ടുണ്ടാവും.
എന്തിന് ഇനി തന്നെ കൊള്ളം? തന്റെ കഴിവുകള്‍ മുഴുവന്‍ വാര്‍ന്നു പോയി.
അയാള്‍ക്കു തോന്നി. ഒരിടത്തു ചെന്ന്‍ ഒരു നേരത്തെ ആഹാരം ചോദിച്ചു
വാങ്ങിക്കഴിക്കാന്‍ അയള്‍ക്കു വയ്യ......."

തകഴിയുടെ പ്രസിദ്ധമായ "ഏണിപ്പടി"കളിലെ(ഡി.സി.ബുക്സ് 1999 പേജ് 269)
ഈ ഭാഗം കല്ലൂര്‍ രാമന്‍പിള്ളയെ മനസ്സില്‍ കണ്ട് എഴുതിയതാണെന്നു
തോന്നും.
ക്രമേണ മദ്യപാനത്തില്‍ കല്ലൂരാന്‍ ആശ്വാസം കണ്ടെത്തി.
അവസാനം നാടു വിട്ടു.
മലബാറിലെ മുക്കത്തു പോയി ജീവിതം സ്വയം അവസാനിപ്പിച്ചു.
ചെങ്ങളം കേസ്
കല്ലൂര്‍ രാമന്‍പിള്ള സീനിയര്‍

കോട്ടയം ജില്ലയിലെ ആനിക്കാട്-ഇളമ്പള്ളി പ്രദേശത്തെ പ്രാതാപിയായ
കൃഷിക്കാരനും ജനനായകനും ആയിരുന്ന്‍ കല്ലൂര്‍ രാമന്‍പിള്ളയുടെ
മുത്തഛന്‍ കുഞ്ഞൂഞ്ഞു പിള്ള എന്നു വിളിക്ക്പ്പെട്ടിരുന്ന രാമന്‍പിള്ള സീനിയര്‍
നാട്ടുകാരെ ദ്രോഹിച്ചിരു ന്നനാണുശ്ശാര്‍ എന്ന മഠത്തില്‍ നായര്‍ക്കെതിരെ
" ഊരുരുട്ടി വ്യവഹാരം" എന്ന കേസ് നടത്തി വന്‍ വിജയം നേടിയ
അദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കിയ തേക്ക്,ഈട്ടി,പ്ലാവ്‌ തടികള്‍
ഉപയോഗിച്ചു പണിയിച്ചതാണ് കല്ലൂര്‍ എന്ന പുരാതന
തറവാട്.കൂരാലി-പള്ളിക്കത്തോട് നിര്‍മ്മിച്ചത് അദ്ദേഹം ആയിരുന്നു.
മൂത്തമകള്‍ തങ്കമ്മയെ പഠിപ്പിക്കാനായി 95 വര്‍ഷം
മുമ്പു തുടങ്ങിയതാണ് അയ്യപ്പന്‍ കോവില്‍നു സമീപമുള്ള വട്ടക്കുഴി
പ്രൈമറി സ്കൂള്‍.മകള്‍ പാപ്പി എന്ന പത്മിനിയെ
വിവാഹം കഴിച്ചത് വഞ്ഞിപ്പുഴ ചീഫിന്‍റെ കണക്കപ്പിള്ളയായിരുന്ന
കാഞ്ഞിരപ്പള്ളി വില്ലന്‍ചിറ ശങ്കരപ്പിള്ള.
അവരുടെ മകനായിരുന്നു ശ്രീമൂലം പ്രജാസഭാ മെംബറും തിരമാല (1953)
എന്ന സിനിമയുടെ നിര്‍മ്മാതാവും കലാസാഗര്‍ ഫിലിംസിന്‍റെ ഡയറക്ടര്‍
ആയിരുന്ന പങ്ങപ്പാട്ട് വക്കീല്‍ എസ്.രാമനാഥപിള്ള.ഫിലിം ഡവലപ്മെന്‍റ്
കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന പി.ആര്‍.എസ്സ് .പിള്ള.പൊന്‍കുന്നം
കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ സ്ഥാപകന്‍ പി.ആര്‍.രാജഗോപാല്‍
തുടങ്ങിയവര്‍ മക്കള്‍



Vakil S.Ramanatha Pillai MLC

ആനിക്കാട് പ്രദേശത്ത് ക്രിസ്ത്യാനികള്‍ക്കു കുടിയേറാന്‍ സൗകര്യം
ചെയ്തു കൊടുത്തത് കുഞ്ഞൂഞ്ഞുപിള്ളേച്ചന്‍ എന്നറിയപ്പെട്ടിരുന്ന
കലൂര്‍ രാമന്‍ പിള്ള്‍ സീനിയര്‍ ആയിരുന്നച്ചു
പക്ഷേ പില്‍ക്കാലത്ത് അവരിലൊരാള്‍ അദ്ദേഹത്തിന്‍റെ വസ്തുക്കള്‍
കയ്യേറുകയും കള്ളപ്രമ്മാണം ചമയ്ക്കയും ചെയ്തു.വ്യവഹാരമായി.
കീഴ് കോടതികളില്‍ തനിയെ വാദിച്ചിരുന്ന അദ്ദേഹത്തിനായിരുന്നു
വിജയം ഒരു ജഡ്ജിയുള്ള പ്രസ്തുത കുടുംബം ഹൈക്കോടതിയില്‍
ന്യാധിപന്മാരെ സ്വാനീധിച്ചുവിജയം കൊയ്തു സ്ഥലം സ്ഥിരം കൈവശമാക്കി
റബ്ബര്‍ തോട്ടമാക്കി.ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനായി രാമന്‍പിള്ള
വസ്തുക്കളില്‍ കുറേക്കൂടി പൊറ്റത്താങ്കല്‍ ഡോ.പി.ഏ.എബ്രഹാമിനു
വില്‍ക്കേണ്ടി വന്നു. സുന്ദരിയായ പൊന്നമ്മ എന്ന മകളെ മതം
മാറ്റാനും സന്യാസിനിയാക്കാനും ഇതിനിടയില്‍ ശ്രമം ഉണ്ടായി.
ഭാഗികമായി വിജയിക്കയും ചെയ്തു.ഹെഡ്മിസ്റ്റ്രസ് ആയി
അവിവാഹിതയായി അവര്‍ ഡാല്‍മുഖത്തു കഴിച്ചുകൂട്ടി.
2007 ല്‍ അന്തരിച്ചു.

വസ്തുക്കള്‍ കുറെയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും മകന്‍ അയ്യപ്പന്‍
(കുട്ടന്‍)പിള്ളയ്ക്കു 30 ഏക്കര്‍ സ്ഥലം കൊടുക്കാന്‍ കഴിഞ്ഞു.
ശൈവപ്പിള്ളമാരും മക്കത്തായികളുമായിരുന്ന കല്ലൂര്‍ കുടുംബം
സ്ത്രീകള്‍ക്ക് അക്കാലത്ത് വസ്തുക്കള്‍ നല്‍കിയിരുന്നില്ല.
അയ്യപ്പന്‍ പിള്ള മൂന്നു ആണ്‍ മക്കള്‍ക്കു 10 ഏക്കര്‍ സ്ഥലം
വീതം നല്‍കി.അറയും നിരയും ഉള്ള കുടുംബ വീട് ജൂണിയര്‍
രാമന്‍പിള്ളയ്ക്കാണ് നല്‍കപ്പെട്ടത്.കലാവാസന ഉണ്ടായിരുന്ന
അദ്ദേഹം പള്ളിക്കത്തോട്ടില്‍ ജയശ്രീ എന്ന പേരില്‍ ഒരു ആര്‍ട്സ്
ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് തുടങ്ങി. ഒരു കയ്യെഴുത്തു മാസികയും
പുറത്തിറക്കിയിരുന്നു. മൂത്ത സഹോദരന്‍ എറണാകുളം തേവര
കോളേജില്‍ ബി.ഏ പഠനം നടത്തി.സര്‍വോദയത്തിലും ഭൂദാനത്തിലും
ആകൃഷ്ടനായി പില്‍ക്കാലത്തു മേഘാലയാ ഗവര്‍ണരായി തീര്‍ന്ന
ഏ.ഏം ജേക്കബ്ബിന്‍റെ സഹപ്രവര്‍ത്തകനായി കഴിഞ്ഞിരുന്നു.

ഉന്നതകുല ജാതനായ ,താരതമ്യേന സമ്പന്നനായിരുന്ന,
സല്‍സ്വഭാവിയായിരുന്ന, കലാവാസന ഉണ്ടായിരുന്ന കല്ലൂരാന്‍
എങ്ങിനെ തൊഴിലാളി പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റുമായി
എന്നു പലരും ചോദിക്കാറുണ്ട്.ചങ്ങനാശ്ശേരി എന്‍.എസ്സ്,എസ്സിലെ
ഇന്‍റര്‍മീഡിയറ്റ് പഠനകാലം ആണ് സ്റ്റാലിന്‍ ശങ്കരപ്പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍,കാനം ശിവന്‍ പിള്ള,പ്രഭാകരന്‍ നായര്‍
എന്നിവരെ കമ്മ്യൂണിസ്റ്റുകള്‍ ആക്കിയത്.രാമന്‍പിള്ളയേയും
സ്വാധീനികരിച്ചിരിക്കാം .സംശയം തോന്നിയിട്ടാവാം
ജ്യേഷ്ടന്‍ അനുജനെ തേവരയിലാണ് ബിരുദ പഠനത്തിനു ചേര്‍ത്തത്.
എന്നാല്‍ വിദ്യര്‍ഥി സമരം നയിച്ചു കോളെജില്‍ നിന്നും ഡിസ്മിസ്സല്‍
വാങ്ങി.ഇടയില്‍ പ്രേമവും ആയി.വീട്ടിലറിയാതെ വിവാഹം.
ജ്യേഷ്ടനോടുള്ള സിബ്ലിംഗ് റൈവല്‍ റി -ഭ്രാതൃ വൈരം-,
ഭൂമികയ്യേറുകയും മതം മാറ്റുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് അനുഭാവികളായ
അയല്‍ക്കാര്‍ ഇവയൊക്കെ കമ്മ്യൂണിസ്റ്റാവാന്‍ ജൂണിയര്‍ രാമന്‍പിള്ളയ്ക്കു
പ്രേരണ ആയിരുക്കാം.

ചെങ്ങളം കേസ്

കോട്ടയം ജില്ലയില്‍ പ്രത്യേകിച്ചും അകലകുന്നം പ്രദേശത്തു കോളിളക്കം
സൃഷ്ടിച്ച സംഭവം ആയിരുന്നു ചെങ്ങളത്തെ രാഷ്ട്രീയ കൊലപാതകം.
എം.പി സ്ഥാനം രാജി വച്ച പി.ടി.ചാക്കോ കോണ്‍ഗ്രസ്സിനെ ശക്തമാക്കാന്‍
ഡി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ കോട്ടയം ജില്ലയില്‍ 41 ദിവസം
കാല്‍ നടജാഥാ നയിച്ച് വിളങ്ങി നില്‍ക്കുന്ന കാലം."കാലണ സമരം" എന്ന പേരില്‍
അരങ്ങേറിയ ചെങ്ങളം റബര്‍ തൊഴിലാളി സമരം യഥാര്‍ഥത്തില്‍
കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ല എന്നാണ് മുതിര്‍ന്ന ചിലര്‍
പറയുന്നത്. മുണ്ടാട്ടുചുണ്ടയില്‍ കുട്ടിയച്ചന്‍റെ റൈട്ടരും റബര്‍
വെട്ടുകാരന്‍ നാരായണന്‍റെ ഭാര്യയും തമ്മില്‍ ഉണ്ടായ ഏതോ
കശപിശയെ തുടര്‍ന്നു നാരയണനെ വിരോധം തീര്‍ക്കാന്‍ പിരിച്ചു
വിട്ടു.കുട്ടിയച്ചന്‍റെ വിശ്വസ്ഥനും അര്‍പ്പണബോധമുള്ള തൊഴിലാളിയും
ആയിരുന്നുവത്രേ നാരായണന്‍.

ആനിക്കാട് പ്രദേശത്തെ വസ്തുക്കളില്‍ ഏറിയ പങ്കും മഠത്തില്‍
നായര്‍ വക ആയിരുന്നു.300 ഏക്കറോളം വരുന്ന "നെയ്യാട്ടുശ്ശേരി"
പുരയിടം തിരുവാര്‍പ്പു ക്ഷേത്രത്തിലേക്കു വേണ്ടുന്ന നെയ് നല്‍കാന്‍
പശുക്കളെ വളര്‍ത്താന്‍ ഉപയോഗിച്ചിരുന്നു.പരിശോധനയ്ക്കായിവന്ന
പാര്‍വത്യകാര്‍ അങ്ങുന്നിനെ മഠത്തില്‍ നാണുശ്ശാര്‍ എന്ന കാരണവര്‍
വേണ്ടവിധം സല്‍ക്കരിക്കാഞ്ഞതിനാല്‍ നെയ്യാട്ടുശ്ശേരി പുരയിടം
കുരുവിനാല്‍കുന്നേല്‍ എന്ന ക്രിസ്ത്യന്‍ കുടുംബം വകയാ​ണെന്നു റിക്കാര്‍ഡ്
ഉണ്ടാക്കിയത്രേ.2 റാത്തല്‍ പഞ്ചസാരയ്ക്കും ഏതാനും കാലിപ്പുകയിലയ്ക്കും
703 നംബര്‍ നേര്യതിനും വേണ്ടി നാണുശ്ശാര്‍ തീറെഴുതി കൊടുത്തു എന്നു
പറയുന്നവരും ഉണ്ട്.

ഇപ്പോള്‍ നെയ്യാട്ടുശ്ശേരി പള്ളിയിരിക്കുന്ന സ്ഥലത്തിനടുത്തുള്ള
ഗേറ്റിലായിരുന്നു സമരം.സമരം എങ്ങുമെത്താതെ വന്നപ്പോള്‍
ചെങ്ങളത്തുള്ള കുട്ടിയച്ചന്‍റെ വീടിന്‍റെ മുമ്പിലേക്കു സമരം
മാറ്റാന്‍ തീരുമാനമായി.അതിനോടുനുബന്ധിച്ച് 1957 ജൂലൈ 7 ന്
വൈകുന്നേരം നാലുമണിയ്ക്കു യോഗം ചേരാനും അതിനു
മുമ്പായി ലോക്കല്‍ സെക്രട്ടറി കല്ലൂര്‍ രാമന്‍പിള്ളയുടെ നേതൃത്വത്തില്‍
ജാഥ നയിക്കാനും തീരുമാനമായി നോട്ടീസ് അടിച്ചു വിതരണം ചെയ്തിരുന്നു.
യാഥാസ്തിഥിക കത്തോലിക്കാ കേന്ദ്രമായ ചെങ്ങളത്തു
സംഘര്‍ഷമുണ്ടാവാം എന്ന തോന്നലില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു
കോട്ടയം ഭാസി,ചുമട്ടു തൊഴിലാളി യൂണിയന്‍ സെക്രട്ടറി
കെ.എം ഏബ്രഹാം എന്നിവരായിരുന്നു പ്രസംഗകര്‍.
മൂന്നു മണിക്കു തോട്ടത്തിന്‍റെ മുമ്പില്‍ നിന്നും ജാഥ തുടങ്ങി.
കടയനിക്കാടു നിന്നുമുള്ള കുറേ പാര്‍ട്ടി പ്രവര്‍ത്തകര്‍
വേരും പ്ലാവില്‍ വച്ചു ജാഥയോടു ചേര്‍ന്നു.
രാമന്‍ പിള്ള മുന്നില്‍ നിന്നു ജാഥ നയിച്ചു.ഇപ്പോള്‍ ചെങ്ങളം
സ്റ്റേറ്റ് ബാങ്കു ഇരിക്കുന്ന സ്ഥലത്തു ജാഥ എപ്പിയപ്പോള്‍ ഗുണ്ടാസംഘം
ആ കെട്ടിടത്തിനു മുമ്പില്‍ കൂട്ടിയിട്ടിരുന്ന പൊതിച്ച് നാളികേരം
എടുത്തു ജാഥാംഗങ്ങളെ എറിഞ്ഞു.കടയനിക്കാട് ബഷീര്‍ കൊടിക്കമ്പു
ഒടിച്ചു എറിഞ്ഞവരെ തല്ലി.തുടര്‍ന്നു ഇരു വിഭാഗവും തമ്മില്‍
അടിപിടിയായി.കടയനിക്കാടു നിന്നു വന്ന പ്രവര്‍ത്തകര്‍ സ്ഥിരം
കഠാരയുമായി നടക്കുന്നവരായിരുന്നു.ചില കഠാരകള്‍ക്കു
4 മോതിരക്കെട്ടു വരെ ഉണ്ടായിരുന്നു.ഇളമ്പള്ളിക്കാരും
ഇരട്ടുകളുമായ തേനിപ്ലാക്കല്‍ കുഞ്ഞൂട്ടി മൈലാടിയില്‍
കുഞ്ഞേട്ടന്‍ എന്നിവര്‍ കുത്തേറ്റു മരിച്ചു. നിരവധി പേര്‍ക്കു
കുത്തേറ്റു. പലരും പോലീസ്സിനെ ഭയന്ന്‍ ഒളിച്ചോടി.

4 മണിക്കു നടക്കേണ്ട യോഗം നടന്നില്ല. കോട്ടയം ഭാസ്സിയും
എം ഏബ്രാഹവും വഴിയില്‍ ഓറവയ്ക്കല്‍ എന്ന സ്ഥലത്തു
വച്ചു വിവരം അറിഞ്ഞു തിരിച്ചു പോയി.
പാമ്പാടി സ്റ്റേഷനിലെ ക്രിലോസ്കര്‍ എന്ന ഇന്‍സ്പെക്ടര്‍
അതി ക്രൂരമായി പ്രതികളെ ഉപദ്രവിച്ചു എന്നു പറയുമ്പോള്‍
ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ശ്രീധരന്‍ നായര്‍ ഇപ്പോഴും
ഭയചകിതനാകും.എന്നാല്‍ പിന്നീടു പൊന്‍കുന്നത്തേക്കു
മാറ്റിയപ്പോള്‍ ,അവിടത്തെ ഇന്‍സ്പെക്ടര്‍ ദാസ്സയ്യ തല
മൊട്ടയടിക്കാന്‍ പോലും സമ്മതിച്ചില്ല.രാഷ്ട്രീയ തടവുകാരെ
ഉപദ്രവിക്കാന്‍ പാടില്ല എന്ന പക്ഷക്കാരനായിരുന്നു ദാസ്സയ്യ
എന്ന ജനകീയ ഇന്‍സ്പെക്ടര്‍.സെഷന്‍സ് ജഡ്ജി ആയിരുന്ന
അന്നാ ചാണ്ടിയാണ് പ്രതികള്‍ക്കു ജാമ്യം നല്‍കിയത്.
ഡി.സി.സി പ്രസിഡന്‍റായി വെട്ടിത്തിളങ്ങിയപി.ടി.ചാക്കോ
ഈ സംഭവം കമ്മ്യൂണിസ്റ്റ് പാര്‍ട്റ്റിയേയും വിദ്യസമ്പന്നനായ
അതിന്‍റെ നേതാവിനേയും ഒതുക്കാന്‍ നല്ല സന്ദര്‍ഭം ആണെന്നു
കണ്ടു.ലോക്കല്‍ നേതാവ്‌ രാമന്‍പിള്ളയെ ഒന്നാം പ്രതിയാക്കി.
കുത്താന്‍ ധൈര്യം കാട്ടുന്ന ആളല്ല എന്നു നാട്ടുകാര്‍ക്കു മുഴുവന്‍
അറിയാവുന്ന രാമന്‍പിള്ളയെകുടുക്കാന്‍ ചക്കോച്ചന്‍ പഴയ ഒരു
കഠാരി സംഘടിപ്പിച്ച് അതില്‍ "കല്ലൂരാന്‍" എന്നു കൊത്തിച്ചു
പോലീസ്സിനെ സ്വാധീനിച്ചു തൊണ്ടിയായി സ്വീ​‍കരിപ്പിച്ചു
കോടതിയില്‍ ഹാജരാക്കി.കുശാഗ്രബുദ്ധിയായ ക്രിമിനല്‍
വക്കീലായിരുന്നുവല്ലോ ചാക്കൊ.
എന്നു മാത്രമല്ല താന്‍ യോഗസ്ഥലത്തുണ്ടായിരുന്നു എന്നും
നടക്കാതെ പോയ യോഗം നടന്നു എന്നും അതില്‍ രാമന്‍പിള്ള
പ്രസംഗിക്കുന്നതു കേട്ടു എന്നും ചാക്കോ കള്ള മൊഴി നല്‍കി
നിരപരാധിയായകല്ലൂര്‍ രാമന്‍പിള്ളയ്ക്കു ജീവപര്യന്തം ശിക്ഷ
വാങ്ങിക്കൊടുത്തു.ശാപം വലിച്ചു തലയില്‍ വച്ചു.
തനിക്കും കാലക്രമേണ കുടുംബത്തിനും
കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ശാപം ഫലിച്ചു.

10ശതമാനം മാത്രം തെറ്റുചെയ്ത ചാക്കോച്ചന്‍ ക്രൂശിക്കപ്പെട്ടു,


രാജി വയ്ക്കേണ്ടി വന്നു.ഹൃദയാഘാതം വന്നു മരിച്ചു.
മകന്‍ പി.സി തോമസ് വാഴൂരില്‍ മല്‍സരിച്ചു തോറ്റു.
കേന്ദ്രമന്ത്രിയായെങ്കിലും അധികം നാള്‍ തുടരായില്ല.
ഇത്തണ സീറ്റും കിട്ടിയില്ല.കോട്ടയത്തു നിന്നു മല്‍സരിക്കാനുള്ള
ആഗ്രഹം നടന്നില്ലപി.ടി ചാക്കോയുടെ പേരില്‍ രൂപമെടുത്ത
കേരളകോണ്‍ഗ്രസ്സ് പുറകേ പുറകേ പിളര്‍ന്നു
കോണ്‍ഗ്രസ്സിന് മേലില്‍ ഒരിക്കലും കേരളത്തില്‍ തനിയെ
ഭരിക്കാന്‍ അവില്ല.കോട്ടയം ജില്ലയില്‍ അതോടെ കോണ്‍ഗ്രസ്സ് ഇല്ലാതായി.
3650 ദിവസം തുടര്‍ച്ചയായി കല്ലൂരാന്‍ സെന്‍ട്രല്‍
ജയിലില്‍ കിടന്നു ചാക്കോച്ചനേയും കോണ്‍ഗ്രസ്സിനേയും
ശപിച്ചിരുന്നു എന്നു പ്രായം ചെന്നവര്‍ ഇന്നും പറയുന്നു.വിശ്വസിക്കുന്നു.

ചെയ്യാത്ത കുറ്റത്തിനു രാമന്‍പിള്ള എങ്ങിനെ ശിക്ഷിക്കപ്പെട്ടു.


Ilampally Ayyappa Temple

വലിയച്ഛന്‍റെ വാക്ക്; കൊച്ചു മകന്‍റെ തെറ്റിക്കല്‍
അഥവാ കല്ലൂരാനു കിട്ടിയ ശാപം

സീനിയര്‍ കല്ലൂര്‍ രാമന്‍പിള്ള കറ കളഞ്ഞ അയ്യപ്പഭക്തനായിരുന്നു.ഭക്തശിരോമണിയായിരുന്ന
പൂന്താനത്തിനെ മങ്ങാട്ടച്ഛനായി വന്നു രക്ഷിച്ച കഥ വള്ളത്തോള്‍ "ആ മോതിരം" എന്ന മനോഹര
കവിതയില്‍ വിവരിക്കുന്നു.അതു പോലരനുഭവം സീനിയര്‍ രാമന്‍പിള്ളയ്ക്കും ഉണ്ടായി എന്ന്‌
ആനിക്കാട് ശങ്കരപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നു:

80 വര്‍ഷം മുമ്പാണ്. മധുരജില്ലയിലെ കമ്പം മാര്‍ക്കറ്റില്‍ പോയി കുരുമുളക് തുടങ്ങിയ
കാര്‍ഷികവിഭവങ്ങള്‍ വിറ്റ്,കിട്ടിയ വെള്ളി നാണയങ്ങള്‍ ഒരു കുടത്തിലാക്കി അതും തലയിലേറി
രാമന്‍പിള്ള പൊന്‍കുന്നം വഴി ഇളമ്പള്ളിയിലേക്കു മടങ്ങുന്ന സമയം. ഇളങ്ങുളം അയ്യപ്പ ക്ഷേത്രത്തില്‍
അത്താഴപൂജ തൊഴുതു കഴിഞ്ഞാണ് തനിയെയുള്ള യാത്ര. ഉടുമുണ്ടും നേര്യതുമാണു വേഷം. പോടന്നൂര്‍
എന്ന ഭാഗത്തെത്തിയപ്പോള്‍ പൂന്താനത്തിനുണ്ടായ അനുഭവം രാമന്‍പിള്ളയ്ക്കും. പുറകില്‍ നിന്നും രണ്ടു
പേര്‍ ആക്രമിച്ചു. ഒരാള്‍ നേര്യതു കഴുത്തില്‍ ചുറ്റു വരിഞ്ഞു.അപരന്‍ കുടത്തില്‍ പിടികൂടി.
അപകടം മനസ്സിലാക്കിയ പിള്ള്‍ മനമുരുകി ഇഷ്ട ദൈവങ്ങളെ പ്രാര്‍ഥിച്ചു.ഇളമ്പള്ളി അയ്യപ്പന്
തിരുവാഭരണവും വര്‍ഷം തോറും രണ്ടാമുല്‍സവത്തിനു മുടങ്ങാതെ കളമെഴുത്തും പാട്ടും നടത്താം
എന്നു നേര്‍ന്നു

പെട്ടെന്നു "പൂഹോയ്" എന്നലറിക്കൊണ്ട് ഒരു വടു(കുട്ടിപ്പട്ടര്‍) അവിടെ പ്രത്യക്ഷപ്പെട്ടു. കൈയ്യില്‍
ഒരു പതിനാലാം നംബര്‍ വിളക്കും.അക്രമികള്‍ പിടി വിട്ട് ഓടി."പിന്നാലെ പോരൂ" എന്നു
പറഞ്ഞു വടു മുന്നോട്ടു പോയി.രാമന്‍പിള്ള അനുഗമിച്ചു.രണ്ടു കിലോമീറ്റര്‍ നടന്നു ഇളമ്പള്ളി
ക്ഷേത്രക്കുളത്തിനു സമീപമെത്തിയതും വടു അപ്രത്യക്ഷനായി. അടുത്തവീട്ടില്‍(മഠം) രാമായണം
വായിക്കുന്നതു കേട്ടു.
പരിസരബോധം വന്ന രാമന്‍പിള്ള അങ്ങോട്ടേയ്ക്കു കയറിച്ചെന്നു. കഥ കേട്ട മഠത്തില കാരണവര്‍
കൈകൂപ്പി "എന്‍റെ അയ്യപ്പാ അങ്ങാണല്ലോ പിള്ളയെ രക്ഷിച്ചത്"
എന്നതിശയിച്ചു.രാമന്‍ പിള്ള അക്ഷരം പ്രതി വാക്കു പാലിച്ചു.തിരുവാഭരണം കാഴ്ച വച്ചു.
(പി.ജി.രാജേന്ദര്‍ന്‍ രചിച്ചു ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച"ക്ഷേത്ര വിജ്ഞാന കോശം" കാണുക.

വര്‍ഷം തോറും രണ്ടാമുല്‍സവത്തിനു മുടങ്ങാതെ കളമെഴുത്തും പാട്ടും നടത്തിപ്പോന്നു.
മകന്‍ അയ്യപ്പന്‍പിള്ളയുടെ കാലത്തും അതു മുടങ്ങിയില്ല.എന്നാല്‍ കൊച്ചുമകന്‍ വളര്‍ന്നതോടെ
കമ്മ്യൂണിസ്റ്റായതോടെ അന്ധവിശ്വാസം എന്നു പറഞ്ഞതു നിര്‍ത്തലാക്കി. മുതിര്‍ന്നവര്‍ ഭവിഷ്യത്തിനെ
ക്കുറിച്ചു പറഞ്ഞതു രാമന്‍ പിള്ള കേട്ടില്ല.അവസാനം ചെയ്യാത്ത കുറ്റത്തിനു ജീവപര്യന്തം
പൂജപ്പുര ജയിലില്‍ കിടന്നു.

(1962 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ്സിനു
പഠിക്കുന്ന സമയം ആറേഴുതവണ പൂജപ്പുരയില്‍ പോയി രാമന്‍പിള്ളയെ ഈ ബ്ലോഗര്‍
കണ്ടിരുന്നു. പരോള്‍ കിട്ടാന്‍ വേണ്ടി ഏതാനും തവണ അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന
എം.എന്‍ ഗോവിന്ദന്‍ നായരെ പാര്‍ട്ടി ഓഫീസ്സില്‍ പോയി കാണുകയും ചെയ്തു.
വളരെ വിഷമിച്ചാണ് പറോള്‍ ലഭിച്ചത്.അദ്ദേഹത്തെ സഹായിക്കാന്‍ ബന്ധുക്കളൊ
പാര്‍ട്ടിക്കാരോ ഇല്ലായിരുന്നു.)
ജയില്‍ വിമുക്തനായപ്പോഴും ആരും സഹായിച്ചില്ല.ചിലര്‍ അടുത്തു കൂടി പറ്റിക്കയും ചെയ്തു.
അവസാനം മലബാറിലെ മുക്കത്തു പോയി ജീവന്‍ ഒടുക്കി.

രാമന്‍പിള്ള ഇന്നുണ്ടായിരുന്നുവെങ്കില്‍ 83 വയസ്സ് കാണുമായിരുന്നു. പാര്‍ട്ടിയില്‍ ഉയരുമായിരുന്നോ
അതോ ഗണപതി ശങ്കരപ്പിള്ള ആയി മാറിയ സ്റ്റാലിന്‍ ശങ്കരപ്പിള്ള, അനുജന്‍ ഹോമിയോ
ഡോക്ടര്‍ കെ.ഏ.ഗോപാലകൃഷ്ണപിള്ള( ആദ്യം കമ്മ്യൂണിസ്റ്റായിരുന്ന ആദ്ദേഹം അവസാനം
ആത്മീയ കാര്യങ്ങളില്‍ താല്‍പരനായി പട്ടാഴി ദേവീ മാഹത്മ്യം പോലുള്ള കൃതികള്‍ എഴുതി
പുരാണപാരായനവും മറ്റും നടത്തി അന്തരിച്ചു)Dr.K.A.Gopala Krishna Pillai BHMഎന്നിവരെപ്പോലെ ആത്മീയകാര്യങ്ങളില്‍
തല്‍പരനായി പാര്‍ട്ടി വിടുമായിരുന്നുവോ?

ആര്‍ക്കറിയാം?

ആനിക്കാട് പി.കെ.ശങ്കരപ്പിള്ള



ഗണപതി ശങ്കരപ്പിള്ള ആയി മാറിയ
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്ന
ആനിക്കാട് പി.കെ.ശങ്കരപ്പിള്ള (1928-2007)

പഴയ കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍
ഇങ്ക്വിലാബ് എന്ന മുദ്രാവാക്യം ആദ്യം കേള്‍ക്കുന്നത്
ആനിക്കാട് പി.കെ.ശങ്കരപ്പിള്ളയുടെ കണ്ഠത്തില്‍ നിന്നായിരുന്നു.
കോട്ടയം ഡി.സി.സി പ്രസിഡന്‍റായിരുന്ന ചാമമ്പതാലിലെ
പി.ടി.ചാക്കോയുടെ കുടിലതന്ത്രത്താല്‍ ചെങ്ങളം കേസില്‍
ഒന്നാം പ്രതി ആക്കപ്പെട്ട് ജീവപര്യന്തം ജയിലില്‍ കിടക്കേണ്ടി
വരുകയും ജയില്‍ വിമോചിതനായ ശേഷം ആത്മഹത്യ ചെയ്യുകയും
ചെയ്ത കല്ലൂരാന്‍ എന്ന കല്ലൂര്‍ രാമന്‍പിള്ള,
തെരഞ്ഞെടുക്കപ്പെട്ടിട്ടും നിയമ സഭ കാണാനുള്ള ഭാഗ്യം കിട്ടാതെ പോയ
കടയനിക്കാട് പുരുഷന്‍ എന്ന പുരുഷോത്തമന്‍ പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍ എന്ന പേരില്‍ കവിത എഴുതിയ്‌രുന്ന
ടി.കെ.കൃഷ്ണന്‍ കുട്ടിനായര്‍,
ഇന്ത്യാ കോഫി ഹൗസുകളില്‍ കാണപ്പെടുന്ന ഏ.കെ .ജി ഛായാ
ചിത്രങ്ങള്‍ വരച്ച
പാമ്പാടി ബാലന്‍ എന്നിവരോടൊപ്പം മലനാട്ടില്‍
കമ്മ്യൂണിസ്റ്റ് ചിന്താഗതി പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക
പങ്കു വഹിച്ച പി.കെ ശങ്കരപ്പിള്ള അന്‍പതുകളില്‍
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്നാണറിയപ്പെട്ടിരുന്നത്.
എന്നാല്‍ മരണത്തിനു മുമ്പുള്ള മൂന്നു ദശകങ്ങളില്‍
അദ്ദേഹം അറിയപ്പെട്ടതാ​കട്ടെ ഗണപതി ശങ്കരപ്പിള്ള എന്നും.

തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്കും
അവിടെ നിന്നും ആനിക്കാട്ടേയ്ക്കും കുടിയേറിയ കതിരമ്പുഴ
എന്ന ശൈവകര്‍ഷകകുടുംബത്തിലായിരുന്നു കുട്ടപ്പന്‍ എന്ന ചെല്ലപ്പേരുള്ള
ശങ്കരപ്പിള്ള1928 ഒക്ടോബര്‍ 10 ന് ജനിച്ചത്പറപ്പള്ളില്‍ കൃഷണപിള്ളയുടേയും
ചെല്ലമ്മയുടേയും മകന്‍.ആനിക്കാട് ,പൊന്‍ കുന്നം എന്നിവിടങ്ങളില്‍
സ്കൂള്‍ പഠനം.ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ്,തിരുവനന്തപുരം എം.ജി
എന്നിവയയില്‍ കോളേജ് പഠനം.തിരുവനന്തപുരം സഹകരണ കോളേജില്‍ നിന്നും
ഡിപ്ലോമാ.വിദ്യാഭ്യാസകാലത്തു തന്നെ അറിയപ്പെടുന്ന എഴുത്തുകാരനും
സംഘാടകനും വാഗ്മിയും ആയിരുന്നു.വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവായിരുന്നു.
കേരളത്തിലും തമിഴ് നാട്ടിലും വിപുലമായ സഹൃത് വലയം ഉണ്ടായിരുന്നു.

മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കാര്യത്തില്‍ എന്ന പോലെ കമ്മ്യൂണിസ്റ്റ് അനുഭാവി
എന്ന പേരില്‍ പട്ടം താണുപിള്ളയുടെ കാലത്തു സര്‍ക്കാര്‍ ജോലി നിരസ്സിക്കപ്പെട്ടു.
മലയാറ്റൂരിന്‍റെ കാര്യം നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍
"മലയാറ്റൂര്‍ രാമകൃഷ്ണനെന്നല്ല,സാക്ഷാല്‍ വൈകുണ്ഠം പരമേശ്വരന്‍ ആണെങ്കില്‍ പോലും
കമ്മ്യൂണിസ്റ്റ് അനുഭാവി ആണെങ്കില്‍ സര്‍ക്കാര്‍ ലാവണം കിട്ടില്ല'
എന്നു പറഞ്ഞ മറുപടി പ്രസിദ്ധം.പുന്നപ്ര-വയലാര്‍ സഖാക്കളെ മോചിപ്പിച്ച ആദ്യ
ഈ.എം.എസ്സ് സര്‍ക്കാരിന്‍റെ കാലത്ത് പ്രത്യേക ഉത്തരവിന്‍ പ്രകാരം പിള്ളയ്ക്കു
സഹകരണ വകുപ്പില്‍ ജോലികിട്ടി.തുടര്‍ന്നു സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.
എന്നാല്‍ സംഘടനാ രംഗത്തു നേതൃത്വംവഹിച്ചു പാര്‍ട്ടിയുടെ സഹയാത്രികനായി തുടര്‍ന്നു.
ഡപ്യൂട്ടി രജിസ്റ്റ്രാര്‍ ആയി വിരമിച്ചു.

തിരുവനന്തപുരം, മൂന്നാര്‍, പമ്പാടി,പീരുമേട്, ചേന്ദമംഗലം, വടക്കന്‍ പറവൂര്‍,
ഒറ്റപ്പാലം ,തൃത്താല,കുറ്റിപ്പുറം, ആലുവാ,പാലാ,കോട്ടയം,കാഞ്ഞിരപ്പള്ളി
എന്നിവടങ്ങളില്‍ ജോലി നോക്കി.

ഇടുക്കി ജില്ലയില്‍,തമിഴ്നാട് അതിര്‍ത്തിയ്ലുള്ള അഞ്ചു ഗ്രാമങ്ങള്‍( മറയൂര്‍,കാരയൂര്‍
കീഴാന്തൂര്‍,കോവിലൂര്‍,തമിഴ്നാട്ടിലെ കൊട്ടിയൂര്‍) എന്നിവ അഞ്ചുനാട് എന്നറിയപ്പെടുന്നു.
ഔദ്യോഗിക കാര്യത്തിനായി ഈ പ്രദേശം സഞ്ചരിക്കാനിടയായ പിള്ള മലനാടിന്റെ
പൈതൃകത്തില്‍ ആകൃഷ്ടനായി.തുടര്‍ന്നു തെക്കും കൂര്‍ പ്രദേശത്തിന്റെ ചരിത്രം കണ്ടെത്താന്‍
പരിശ്രമം തുടങ്ങി.

മണ്ണടിഞ്ഞ് അനാഥമായി, വിസ്മൃതിയില്‍ ആണ്ടു കിടന്നിരുന്ന കാഞ്ഞിരപ്പള്ളിയിലെ
രണ്ട്‌ അതിപുരാതന ഗണപതിയാര്‍ കോവിലുകളുടെ പുനര്‍ നിര്‍മ്മാണം പിള്ള
ഏറ്റെടുത്തു.ഈ ക്ഷേത്രങ്ങളെക്കുറിച്ചു മലയാളത്തിലെ ഒട്ടേല്ലാ പ്രസിദ്ധീകരണങ്ങളിലും
അദ്ദേഹം സചിത്ര ലേഖനങ്ങള്‍ എഴുതി.ഈ ബ്ലോഗറുമായി ചേര്‍ന്ന്‍
എരുമേലി പേട്ട തുള്ളലുംക്ഷേത്ര പുരാവൃത്തങ്ങളും എന്ന പുസ്തകം രചിച്ചു.
തുടര്‍ന്ന്‍ സ്റ്റാലിന്‍ ശങ്കരപ്പിള്ള , ഗണപതി ശങ്കരപ്പിള്ള ആയി മാറി.

കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ പ്രദേശത്തു നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള
എല്ലാ സോവനീറുകളിലും ശങ്കരപ്പിള്ളയുടെ

പ്രാദേശിക ചരിത്രസംബനന്ധമായ ലേഖനങ്ങള്‍ അവിഭാജ്യഘടകമായിരു.ന്നു

പഴയ തെക്കും കൂറിലെ മധുരമീനാക്ഷി ക്ഷേത്രങ്ങള്‍
തിരുവിതാംകൂറിലെ 21 മങ്കൊമ്പു ദേവീ ക്ഷേത്രങ്ങള്‍

ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവില്‍,പുലിയന്നൂര്‍,
എഴാച്ചേരി, പാലാ അരുണാപുരം,പന്തത്തല,മേവട,
മീനച്ചി,പൂവരണി,കൊണ്ടുടയാര്‍ നിര്‍മ്മിച്ച കൊണ്ടൂര്‍,
ചോറ്റുടയാര്‍ നിര്‍മ്മിച്ച മുണ്ടക്കയം ചോറ്റി,തിരുവുടയാര്‍
നിര്‍മ്മിച്ച തിടനാട്, കഴിവുടയാര്‍ നിര്‍മ്മിച്ച കാഞ്ഞിരപ്പള്ളി
പിള്ളയാര്‍ കോവില്‍ എന്നിവയുടെ വിശദമായ ചരിത്രം
പി.കെ.തയ്യാറാക്കി.എല്ലാം തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ
ശൈവപ്പിള്ളമാര്‍ നിര്‍മ്മിച്ചവ.


തിരുവിതാം കൂറിലെ ആദ്യ നവോത്ഥാന നായകന്‍
ശിവരാജയോഗി തൈക്കാട് അയ്യാ സ്വാമികളെ കുറിച്ചും
വിശദമായ പഠനം നടത്തി.ഈ ബ്ലോഗര്‍ക്കു തൈക്കാട്
അയ്യാവില്‍ തല്‍പര്യം വളര്‍ത്തിയത് ആനിക്കാട് ശങ്കരപ്പിള്ളയായിരുന്നു.
ആനിക്കാട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങി സ്വാമി നാരായണനായി മാറിയ
തൊടുപുഴ സി.കെ.നാരായണപിള്ള,
ചിറക്കടവിലും ചെറുവള്ളിയിലും
സ്കൂളുകള്‍ തുടങ്ങി സദാന്ദസ്വാമികളായി മാറിയ
വൈക്കം സി.കെനാരായണപിള്ള എന്നിവരുടെ വിശദ വിവരങ്ങളും ഗണപതി
ശങ്കരപ്പിള്ള സമ്പാദിച്ചു ലേഖനങ്ങള്‍ എഴുതി.
ആനിക്കാടിന്‍റെ വിശദമായചരിത്രവും എഴുതി.
ഭാര്യ രാധാമണി.മക്കല്‍ സതീഷ് ചന്ദ്രന്‍, ബിന്ദു,ഗോപകുമാര്‍,
ഗിരീഷ്കുമാര്‍ എന്നിവര്‍.

2007 ഒക്ടോബര്‍ 2 ന് അന്തരിച്ചു.

ആനിക്കാട്

ആനിക്കാട്
പന്നഗം തോടിന്‍റേയും അരുവിക്കുഴി വെള്ളച്ചാട്ടത്തിന്‍റേയും നാടായ,
കോട്ടയം ജില്ലയിലെ ആനിക്കാട് വറ്റാത്ത നീരിറവയുള്ള ഒരു ഗ്രാമമാണ്.
മൂവാറ്റുപുഴയ്ക്കടുത്തും പത്തനംതിട്ടയിലെ മല്ലപ്പള്ളിയ്ക്കു സമീപവും
ആനിക്കാടുകള്‍ ഉണ്ടെങ്കിലും ഏറ്റവും അറിയപ്പെടുന്ന ആനിക്കാട് കോട്ടയം
ജില്ലയിലെ പള്ളിക്കത്തോടു പഞ്ചയത്തിലെ ആനിക്കാടു തന്നെയാണ്.
ജില്ലാ ആസ്ഥാനത്തു നിന്നു 25 കിലോമീറ്റര്‍ കിഴക്കും എന്‍.എച്ച്-220
യില്‍ നിന്നും 5 കിലോമീറ്റര്‍ തെക്കും കിടക്കുന്ന ഭൂപ്രദേശമാണിത്.